
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിജിലൻസ് ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തു. തിരുവനന്തപുരം മുട്ടത്തറയിലെ വിജിലൻസ് ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
പുതിയ കേസുമായി ബന്ധപ്പെട്ടല്ല ഹാജരായതെന്ന് ചോദ്യം ചെയ്യലിന് ശേഷം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പഴയ കേസിന്റെ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് വിളിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും അവർ പറഞ്ഞു. പുതിയ സർക്കാർ വരുമ്പോൾ പുതിയ അന്വേഷണം വരുമെന്ന് സ്വപ്ന പറഞ്ഞു.
ലൈഫ് മിഷൻ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് വിജിലൻസ് പ്രതികളെ വീണ്ടും വിളിച്ചുവരുത്തി മൊഴി ശേഖരിക്കുന്നത്. ലൈഫ് മിഷൻ ഭവനപദ്ധതിയുടെ ഭാഗമായി യുഎഇയുടെ സാമ്പത്തിക സഹായത്തോടെ തൃശൂർ വടക്കാഞ്ചേരിയിൽ നിർമിച്ച പാർപ്പിട സമുച്ചയവുമായി ബന്ധപ്പെട്ട് 6 കോടി രൂപയുടെ കോഴ ഇടപാട് നടന്നതായി സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു.










